അടിവാരത്ത് നിന്ന് ലക്കിടി വരെ 3.7 കിലോമീറ്റര്‍ ദൂരം പത്ത് മിനിറ്റിനകം എത്തും, ചെലവ് 150 കോടി; വയനാടിന്റെ യാത്രാപ്രശ്‌നത്തിന് പരിഹാരമാകാനും ടൂറിസം രംഗത്തിന് കുതിപ്പേകാനുമായി റോപ്പ് വേ എത്തുന്നു


താമരശ്ശേരി: കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് വയനാട്ടിലേക്ക് പ്രവേശിക്കാന്‍ ഇനി ഹെയര്‍പിന്‍വളവുകള്‍ നിറഞ്ഞ ചുരത്തിലൂടെ കയറേണ്ടി വരില്ല. യാത്രാപ്രശ്‌നത്തിനൊപ്പം ടൂറിസം രംഗത്തിന് കരുത്തേകാന്‍ കൂടിയായി റോപ്പ് വേ എത്തുകയാണ്. അടിവാരം-ലക്കിടി റോപ്പ് വേ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്പ് വേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കിയതായും റവന്യൂ, സാങ്കേതിക സര്‍വ്വേകള്‍ പൂര്‍ത്തിയാക്കിയതുമായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഡി.പി.ആര്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

റോപ്പ് വേ പദ്ധതിയുടെ നടത്തിപ്പ് ചുമതല 2020 ല്‍ ആണ് വെസ്റ്റേണ്‍ഘട്ട്‌സ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയത്. 150 കോടി രൂപയാണ് പദ്ധതിക്കായി ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന തുക. പദ്ധതിക്കായി പത്ത് ഏക്കര്‍ ഭൂമി അടിവാരത്തും ഒന്നേ മുക്കാല്‍ ഏക്കര്‍ ഭൂമി ലക്കിടിയിലും കമ്പനി വാങ്ങിയിട്ടുണ്ട്. ലോവര്‍ ടെര്‍മിനലായ അടിവാരത്ത് കാര്‍ പാര്‍ക്കിങ്ങിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഭൂമി വാങ്ങിയത്.

പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ടുള്ള നിര്‍ണായകമായ മൂന്ന് യോഗങ്ങള്‍ കഴിഞ്ഞതും അനുകൂലമാണ്. വനംവകുപ്പിന്റെ രണ്ട് ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുക. പകരമായി നാല് ഏക്കര്‍ ഭൂമി വനംവകുപ്പിന് കൈമാറുന്നതിന്റെ സമ്മതപത്രവും അനുബന്ധരേഖകളും വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ചു. പ്രാരംഭനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനാല്‍ സര്‍ക്കാരില്‍നിന്ന് വേഗത്തില്‍ തുടരനുമതികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍. അടിവാരത്തെ ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

സര്‍ക്കാരില്‍നിന്ന് തുടര്‍നടപടികള്‍ വേഗത്തിലാക്കിയാല്‍ പദ്ധതി എത്രയുംവേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് ചേംബര്‍ ഓഫ് കൊമേഴ്സിന് താത്പര്യം. തിങ്കളാഴ്ച വ്യവസായവകുപ്പ് മന്ത്രി പി. രാജീവുമായി വിഷയത്തിലുള്ള കൂടിക്കാഴ്ച നിര്‍ണായകമാകുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതര്‍.

അടിവാരത്ത് നിന്ന് 3.7 കിലോമീറ്റര്‍ ദൂരമാണ് നിര്‍ദ്ദിഷ്ട റോപ്പ് വേയില്‍ ഉണ്ടാവുക. പരമാവധി പത്ത് മിനുറ്റ് സമയം കൊണ്ട് അടിവാരത്ത് നിന്നും യാത്രക്കാര്‍ക്ക് റോപ്പ് വേയിലൂടെ ലക്കിടിയില്‍ എത്താനാകും. 40 കേബിള്‍ കാറുകളാണ് റോപ്പ് വേയില്‍ ഉണ്ടാവുക. വയനാടിന്റെ ആരോഗ്യരംഗത്തെ പരിമിതികള്‍കൂടി കണക്കിലെടുത്ത് ഒരു കേബിള്‍കാര്‍ ആംബുലന്‍സ് സൗകര്യങ്ങളോടെ സജ്ജീകരിക്കും. ചുരത്തിലൂടെ തന്നെയാണ് റോപ്പ് വേ. പൂര്‍ത്തീകരിച്ചാല്‍ ഏഷ്യയിലെ ഏറ്റവുംവലിയ റോപ്പ് വേകളില്‍ ഒന്നായിരിക്കും.