കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് വൈകീട്ട് പേരാമ്പ്ര സ്റ്റേഷനില്‍ നിന്നിറങ്ങി, മരണം വീഡിയോ കോള്‍ വഴി ഭര്‍ത്താവിനെ അറിയിച്ച ശേഷം; വനിത പോലീസ് ഓഫീസറുടെ മരണത്തിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍


പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സപഹ്രവർത്തകരും. വെെകീട്ട് കുട്ടിയെ കൂട്ടാനുണ്ടെന്ന് പറഞ്ഞാണ് ബീന സ്റ്റേഷനിൽ നിന്നിറങ്ങുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സഹപ്രവർത്തകയുടെ വിയോ​ഗവാർത്തയാണ് അവരെ തേടിയെത്തിയത്. ഇന്ന് വെെകീട്ട് അഞ്ച് മണിയോടെയാണ് ബീനയെ വീട്ടിലെ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വെെകീട്ട് നാല് മണി വരെ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു ബീന. പിന്നീട് കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരമറിയിച്ച ശേഷമാണ് അത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റൂറല്‍ എസ്പി കറുപ്പ സാമി, ഡിവൈഎസ്പിമാരായ ബാലചന്ദ്രന്‍, ഹരിദാസ് തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ താലൂക്ക് ആശുപത്രിയിലെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.

പൂഴിത്തോട് പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: അരവിന്ദന്‍ (അമൃത യൂണിവേഴ്സിറ്റി, എട്ടി മടൈ, കോയമ്പത്തൂര്‍). മക്കള്‍: ഗൗതം കാര്‍ത്തിക്, ഗഗന്‍ കാര്‍ത്തിക്.