കീഴരിയൂരില്‍ നവദമ്പദികള്‍ക്കെതിരായി നടന്ന ആക്രമണം; മുഖ്യപ്രതിയെ ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു


കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. വധുവിന്റെ അമ്മാവന്‍ കബീറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണങ്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് വൈകീട്ട് പോലീസ് എത്തി അറസ്റ്റ് ചെയ്തു. വധുവിന്റെ മറ്റൊരു അമ്മാവന്‍ മന്‍സൂര്‍ സുഹൃത്ത് തന്‍സീര്‍ തുടങ്ങി ഏഴ് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായ ഒന്നാം പ്രതി കബീറിനെ നാളെ കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

ഡിസംബര്‍ 3 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നടേരി സ്വദേശിയായ മുഹമ്മദ് സാലിഹും കീഴരിയൂര്‍ സ്വദേശിനിയായ ഫര്‍ഹാനയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. രജിസ്റ്റര്‍ വിവാഹമായിരുന്നു. പിന്നീട് ഫര്‍ഹാനയുടെ രക്ഷിതാക്കളുടെ സമ്മത പ്രകാരം മതാചാരപ്രകാരം വിവാഹം നടത്താനായി സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോഴായിരുന്നു വടിവാളും കമ്പിയും ഉപയോഗിച്ചുളള ആക്രമണം. ഫര്‍ഹാനയുടെ അമ്മാവന്‍മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാര്‍ തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവന്‍ നഷ്ടമാകാതിരുന്നതെന്ന് പ്രദേശവാസികള്‍ തന്നെ പറയുന്നു.

കയ്യില്‍ വടിവാളുമായാണ് അമ്മാവന്‍മാരായ കബീറും മന്‍സൂറും മറ്റുള്ളവരും സ്വാലിഹിനെ വഴിവക്കില്‍ കാത്തു നിന്നത്. നാട്ടുകാരില്‍ ചിലര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വണ്ടിയുടെ വശങ്ങളിലെ ചില്ലുകള്‍ തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ചു. അകത്തിരിക്കുന്ന സ്വാലിഹ് ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കി കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അതിനിടയില്‍ പിന്നിലെ ചില്ലും ഇവര്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണംകാര്യക്ഷമമാക്കണം എന്ന ആവശ്യം ശക്തമായതിനിടയിലാണ് പ്രധാന പ്രതിയുടെ അറസ്റ്റ്.