പയ്യോളി തുറശ്ശേരി കടവിൽ കുട്ടുകാരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ ഷിയാസിന്റെ മൃതദേഹം കണ്ടെത്തി


പയ്യോളി: മണിയൂര്‍ തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍ ഷിയാസിന്റെ (22 ) മൃതദേഹമാണ് കണ്ടെത്തിയത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിനോടുവില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം ലഭിക്കുന്നത്. കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഞായറാഴ്ചയാണ് ഇരുപത്തി രണ്ട് വയസ്സുള്ള ഷിയാസ് ഫുട്ബോൾ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. തുറശ്ശേരികടവ് പാലത്തിന് കിഴക്ക് ഭാഗത്തെ മൂഴിക്കൽ ചീർപ്പിനോട് ചേർന്നുള്ള ഭാഗത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പം ഇറങ്ങിയ കൂട്ടുകാരിൽ 2 പേർ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയാണ് അപകടം ഉണ്ടായത്. വേലിയിറക്കമായിരുന്നതിനാല്‍ ഒഴുക്ക് ശക്തമായിരുന്നു. കാണാതായത് മുതല്‍ നാട്ടുകാരും ഫയര്‍ ഫോഴ്സും പോലീസും സന്നദ്ധ സംഘടനകളും തിരച്ചില്‍ നടത്തിയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഫയര്‍ ഫോഴ്സും പോലീസും വെളിച്ച കുറവ് മൂലം തിരച്ചില്‍ അവസാനിപ്പിച്ചിരുന്നെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ മത്സ്യ ബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ തുടര്‍ന്നിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ പുഴയുടെ പല ഭാഗങ്ങളിലായി തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം വടകര മോര്‍ച്ചറിയിലേക്ക് മാറ്റി. ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് ഷിയാസ്. മാതാവ്: ഷഹീദ സഹോദരങ്ങള്‍: നാദിര്‍, നദീര്‍, ഷഹബാസ്.