ലഹരിമാഫിയ സംഘത്തിന്റെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു; അരിക്കുളം കുരുടിമുക്കില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്


അരിക്കുളം: അരിക്കുളം കുരുടിമുക്കില്‍ നെല്ല്യാടന്‍ വീട്ടില്‍ അഷ്‌റഫ്‌നെ ലഹരി മാഫിയാ സംഘം ഭീഷണി പെടുത്തുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ യുഡിഎഫ് യോഗം പ്രതിഷേധിച്ചു. ഈ പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ലഹരി മാഫിയ സംഘത്തിന്റെ അക്രമത്തില്‍ യോഗം ആശങ്ക രേഖപെടുത്തി.

ശനിയാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ അഷ്‌റഫ്‌നെ പാളപ്പുറത്തുമ്മല്‍ സഹീറും കൂട്ടാളികളും ചേര്‍ന്നു രാത്രി വധ ഭീഷണി മുഴക്കുകയും ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആക്രമികളെ തുരത്തി ഓടിക്കുകയായിരുന്നു. ഇയാള്‍ തന്നെയാണ് കുറച്ചു ദിവസം മുന്‍പ് കുരുടി മുക്കില്‍ കടകളും വാഹനങ്ങളും ആക്രമിക്കുകയും ആളുകളെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

ആ സമയത്ത് അരിക്കുളത്ത് സര്‍വകക്ഷി യോഗം ചേര്‍ന്ന് പോലീസില്‍ പരാതി പെട്ടെങ്കിലും പോലീസ് നിസ്സാര കുറ്റം ചുമത്തി പ്രതികളെ വിട്ടയക്കുക ആയിരുന്നെന്നും യുഡിഎഫ് യോഗം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചവരെ ഉടന്‍ പിടിക്കൂടി വധശ്രമത്തിനു കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Also read: കുരുടിമുക്കിന് പിന്നാലെ അരിക്കുളത്തും അക്രമം; ഇന്ന് രാവിലെ കട കയ്യേറിയ മേപ്പയ്യൂര്‍ സ്വദേശിയുള്‍പ്പെട്ട സംഘം വ്യാപക നാശനഷ്ടം വരുത്തിയതായും ഉടമയെ കുത്തിപരിക്കേല്‍പ്പിച്ചതായും പരാതി

അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകന്‍ അഷ്‌റഫ്‌നെ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. സി രാമദാസ്, അഷ്‌റഫ് എന്‍.കെ, ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, കെ അഷ്‌റഫ്, അമ്മദ് പൊയിലുങ്ങല്‍, മുത്തു കൃഷ്ണന്‍, കുഞ്ഞിരാമന്‍ എം.ടി, കെ.പി ഗിരീഷ് കുമാര്‍, അനില്‍കുമാര്‍ അരിക്കുളം, ഇബ്രാഹിം കുഴിച്ചാലില്‍, സുമേഷ് സുധര്‍മന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.