പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളികളെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം



കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എറണാകുളം ജില്ലാ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, നളിനി നെറ്റോ, മുന്‍മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കുള്ള പങ്ക് കോടതിയില്‍ മൊഴിയായി നല്‍കിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോയപ്പോഴാണ് ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പരിശോധിക്കുന്നതിനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ സ്വപ്നയെ അറിയിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് വസ്തുക്കള്‍ എത്തിച്ചത്. കോണ്‍സലേറ്റില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഈ ബാഗില്‍ കറന്‍സിയായിരുന്നുവെന്ന് മനസിലാക്കി. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സംശയകരമായ സാഹചര്യത്തില്‍ ബിരിയാണി ചെമ്പ് പാത്രം കോണ്‍സല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതില്‍ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ പി അബ്ദുള്‍ മജീദ്, പി പി ആലിക്കുട്ടി, പി കെ സുരേഷ്, എസ് ജെ സജീവ് കുമാര്‍, ടി സുരേഷ് ബാബു, സി കെ രാമചന്ദ്രന്‍, മംഗലശ്ശേരി ബാലകൃഷ്ണന്‍, ഹാഷിം നമ്പാട്ടില്‍, എ കെ വിജീഷ്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, തയ്യില്‍ നാണു, കെ ഷാജു, പി സുബൈര്‍, എ ടി ഗീത,കെ വി ജമീല എന്നിവര്‍ പ്രസംഗിച്ചു