കാർ വാങ്ങി ആവേശകരമായി വീട്ടിലേക്കുള്ള ഉറ്റചങ്ങാതിമാരുടെ യാത്ര അവസാനിച്ചത് മരണത്തിൽ; പൊയിൽക്കാവിലെ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി (അപകട സ്ഥലത്തു നിന്നുള്ള വീഡിയോ കാണാം)


കൊയിലാണ്ടി: ഉറ്റസുഹൃത്തുക്കളുടെ വിയോഗ വാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല കണ്ണൂർ ചക്കരയ്ക്കൽ സ്വദേശികൾക്ക്. കാർ വാങ്ങാനായാണ് സുഹൃത്തുക്കൾ എറണാകുളത്തേക്ക് പോയത്, എന്നാൽ തിരികെ എത്തിയത് ജീവച്ഛമായി. ഇന്ന് വെളുപ്പിനെ പൊയിൽക്കാവിൽ വച്ച നടന്ന വാഹനാപകടത്തിലാണ് കണ്ണൂർ സ്വദേശികൾ മരിച്ചത്. കണ്ണൂർ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പിൽ നിജീഷ് (36), ചക്കരകല്ല് യെച്ചുർ ഹൗസിൽ ശരത്ത് (32) എന്നിവരാണ് മരിച്ചത്.

എറണാകുളത്തു നിന്നും സെക്കന്റ് ഹാൻഡ് റെനോൾട്ട് ക്വിഡ് കാർ വാങ്ങി പോവുകയായിരുന്നു യുവാക്കൾ. ഇവരെ കൂടാതെ വാഹനത്തിൽ ചക്കരക്കല്ല് നൈവികയിൽ രാഘവൻ്റെ മകൻ സജിത്തും ഉണ്ടായിരുന്നു. എന്നാൽ വാഹനത്തിന്റെ പുറകു വശത്തിരുന്നതിനാൽ ഇയാൾ രക്ഷപെട്ടു. പരുക്കുകളുള്ളതിനെ തുടർന്ന് ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ ബന്ധുക്കളെത്തി കണ്ണൂരേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ നിയന്ത്രണം വിടുകയും ചെയ്തു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. 108 ആംബുലൻസും, നാട്ടുകാരും പോലീസും അഗ്നിശമന സേനയുമാണ്‌ ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

മിനി ലോറി മലപ്പുറത്തേയ്ക്ക് കല്ല് കയറ്റി പോവുകയായിരുന്നു എന്നാണ് വിവരം. ലോറി ഡ്രൈവർ മലപ്പുറം തടവണ്ണപ്പാറ തറക്കണ്ടത്തിൽ സാദിഖ് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

ഏച്ചൂര്‍ പാറക്കണ്ടി ശശി- കെ.പി രതി ദമ്ബതികളുടെ മകനാണ് മരണമടഞ്ഞ ശരത്ത്. മാധ്യമ പ്രവർത്തകനായിരുന്നു. ഷമിത്ത്, സരില്‍ എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം കണ്ണൂര്‍ എ.കെ.ജി ആശുപത്രി .മോര്‍ച്ചറിയില്‍.

തലമുണ്ട വലിയവളപ്പില്‍ രാജന്‍- അനിത ദമ്ബതികളുടെ മകനാണ് നിജീഷ്. കോൺട്രാക്ടറായിരുന്നു.
ഭാര്യ: സൗപര്‍ണിക. മകള്‍: നിള. സഹോദരങ്ങള്‍: ജിനീഷ്, ഷിനീജ്. മൃതദേഹം ധനലക്ഷ്മി ആശുപത്രി മോര്‍ച്ചറിയില്‍.

ഇരുവരുടെയും സംസ്കാരം ശനിയാഴ്ച നടക്കും.

വീഡിയോ കാണാം: