‘മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല’; ഹേബിയസ് കോർപ്പസിൽ ക്രൈം ബ്രാഞ്ചിന്റെ മറുപടി


മേപ്പയ്യൂർ: മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദീപക്കിന്റെ വീട്ടുകാർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസൻ കോടതിയിൽ കേസ് അന്വേഷണ പുരോഗതി അറിയിച്ചത്.

വീട്ടിൽ നിന്ന് പോയതിനുശേഷം ദീപക്ക് ഫോൺ ഉപയോഗിച്ചിട്ടില്ല. അതിനാൽ അതുവഴിയുള്ള അന്വേഷണം പോലീസിന് നടത്താനായിട്ടില്ല. എടിഎം ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടുകളും പിന്നീട് നടന്നിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. ദീപക്കിന്റെ പാസ്പോർട്ട് വീട്ടിൽ തന്നെയാണുള്ളത് അതിനാൽ വിദേശത്തേക്ക് പോയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.

തിക്കോടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി നേരത്തെ വീട്ടിലെത്തിച്ചു സംസ്കാരം നടത്തിയിരുന്നു. പിന്നീട് സ്വർണവുമായി ബന്ധമുള്ളവർ തട്ടിക്കൊണ്ടുപോയ സൂപ്പികടയിലെ ഇർഷാദിന്റേതാണ് മൃതദേഹം എന്ന വ്യക്തമായി.

ഇത് തുടർന്ന് ദീപക്കിന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു ഇതിനുശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.