‘പ്രചോദനമായത് അഞ്ചാംപാതിര, സിനിമ കണ്ട് കത്തിയുണ്ടാക്കി, മറ്റൊരാളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു’; കണ്ണൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്‌


കണ്ണൂർ: പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവാവിന് കൊലപാതകത്തിന് പ്രചോദനമായത് മലയാള സിനിമ അഞ്ചാംപാതിര. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമയിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

വിഷ്ണുപ്രിയയെ കൂടാതെ മറ്റൊരാളെ കൂടി പ്രതി കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തിരുന്നു. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

ഫോൺകോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം വിഷ്ണുപ്രിയയുടെ കൊലപാതകിയെ പൊലീസ് കുടുക്കിയത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ശ്യാംജിത്ത് വീട്ടിൽ എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്നു സുഹൃത്തിനോട് പറയുകയും ചെയ്‌തു. ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ ഉറക്കെ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ടും കിട്ടിയില്ലെന്നും സുഹൃത്ത് പൊലീസിൽ മൊഴി നൽകി. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും.

തിക്കോടിയിലെ കൃഷ്ണപ്രിയ മുതൽ പാനൂരിലെ വിഷ്ണുപ്രിയ വരെ; പ്രണപ്പകയിൽ എരിഞ്ഞടങ്ങിയത് നിരവധി പെൺകുട്ടികൾ

വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.