കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പോക്സോ കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ


കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്ത ഭടന്‍ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെണ്കുട്ടികളിൽ ഒരാളെ മണികണ്ഠനെ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു. 12 വയസ്സുള്ള പെണ്കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് മണികണ്ഠൻ പീഡനം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു.

സർവ്വകലാശാലയിൽ കരാർ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സർവ്വീസിൽനിന്നും പുറത്താക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. നിലവിൽ തേഞ്ഞിപ്പാലം പൊലീസിൻ്റെ കസ്റ്റഡിയിലാണ് മണികണ്ഠൻ. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ,