തടങ്കലില്‍വെച്ച് ബലമായി നിരന്തരം പീഡിപ്പിച്ചു, ഇരുമ്പുകമ്പികൊണ്ടടക്കം അടിച്ചുവെന്ന് മൊഴി; റഷ്യന്‍യുവതിയെ പീഡിപ്പിച്ച കേസിൽ കൂരാച്ചുണ്ട് സ്വദേശി റിമാന്റിൽ


പേരാമ്പ്ര: കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിന്റെ പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയിലായ റഷ്യന്‍യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിലെ മജിസ്ട്രേറ്റ് ഡിന്‍സി ഡേവിസിന്റെ മുമ്പാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് യുവതി രഹസ്യമൊഴി നല്‍കിയത്. ക്രിമിനല്‍നിയമത്തിലെ സെക്ഷന്‍ 164 പ്രകാരമായിരുന്നു മൊഴിയെടുപ്പ്. റഷ്യന്‍ഭാഷമാത്രം അറിയുന്ന യുവതിക്ക്, ദ്വിഭാഷിയുടെ സഹായം ഇതിനായി പോലീസ് ഏര്‍പ്പാടാക്കിനല്‍കിയിരുന്നു.

കഴിഞ്ഞദിവസം യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാര്‍ച്ച് 22ന് പ്രവേശിപ്പിച്ച യുവതിയെ മൊഴിയെടുത്തശേഷം അവിടേക്കുതന്നെ തിരിച്ചെത്തിച്ചു. സംഭവത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടിട്ടുണ്ട്. കോടതിയുടെ അനുവാദം ലഭിച്ചാല്‍ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം കോണ്‍സുലേറ്റ് നടത്തും.

അതിനിടെ, യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുഹൃത്ത് കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ (28) പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു. കൂരാച്ചുണ്ടിലെ വീട്ടില്‍വെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് ആഖിലിനെ കൂരാച്ചുണ്ട് പോലീസ് വെള്ളിയാഴ്ച അറസ്റ്റുചെയ്തത്.

സുഹൃത്തിന്റെ മര്‍ദനത്തെത്തുടര്‍ന്ന് 22ന് ഉച്ചയോടെ വീടിന്റെ ടെറസില്‍നിന്ന് ചാടിയ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു യുവതി. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തുവന്ന പോലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

തടങ്കലില്‍വെച്ച് ബലമായി ലഹരിനല്‍കി നിരന്തരം പീഡിപ്പിച്ചെന്നും ഇരുമ്പുകമ്പികൊണ്ടടക്കം അടിച്ചുവെന്നുമാണ് യുവതി മൊഴിനല്‍കിയത്. പാസ്പോര്‍ട്ട് കീറി നശിപ്പിക്കുകയും മൊബൈല്‍ഫോണ്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു. ഖത്തറില്‍നിന്ന് ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇരുവരും മാര്‍ച്ച് 19നാണ് ആഖിലിന്റെ കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്.

വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും 19ന് തന്നെ പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നും അതാണ് യുവതിക്ക് തുടര്‍ച്ചയായ പീഡനത്തിന് ഇരയാകേണ്ടിവന്നതെന്നും നാട്ടുകാരില്‍ നിന്നും പരാതി ഉയരുന്നുണ്ട്.

summary: the Russian woman who was molested by her friend recorded her statement before the magistrate