കൊയിലാണ്ടിയിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍


കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകള്‍ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്.

പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു. പിന്നീട് രാവിലെ നാലരയ്ക്കാണ് പെട്ടി മോഷണം പോയ വിവരം അറിയുന്നത്.

വിവാഹത്തോട് അനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് നടത്തിയ പാര്‍ട്ടിയില്‍ നിരവധി പേര്‍ വന്നിരുന്നു. അതിനാല്‍ തന്നെ നഷ്ടപ്പെട്ട പെട്ടിയില്‍ വലിയ തുക ഉണ്ട് എന്നാണ് അനുമാനം. എത്ര രൂപയാണ് പോയത് എന്ന് കൃത്യമായ വിവരം ഇല്ല.

വിവാഹ ദിവസമായ ഇന്നും ഒരുപാട് പേര്‍ വരാനുള്ളതിനാല്‍ പെട്ടി വീട്ടുമുറ്റത്ത് തന്നെയാണ് വച്ചിരുന്നത്. ഇത്തരമൊരു മോഷണം കേട്ടുകേള്‍വിയില്ലാത്തതിനാല്‍ ആരും പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല. വീട്ടുകാര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് രാവിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മോഷണം പോയ പെട്ടി കണ്ടെത്തിയത്. വിവാഹ വീടിന് പിന്നിലുള്ള പറമ്പിലെ ആള്‍ത്താമസമില്ലാത്ത പഴയ വീട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു പെട്ടി.

പെട്ടി പൊട്ടിച്ച് പണമുള്ള കവറുകള്‍ കുറേ കൊണ്ടുപോകുകയും ബാക്കി കവറുകള്‍ ചാക്കിലാക്കി വച്ച നിലയിലുമായണ് കണ്ടെത്തിയത്. വിവാഹ വീടിനെയും പരിസര പ്രദേശത്തെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് പെട്ടി മോഷ്ടിച്ചത് എന്നാണ് അനുമാനം.

വീഡിയോ കാണാം