TRIAL


ജില്ലയിൽ കനത്ത മഴ തുടരുന്നു; തെങ്ങ് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ജില്ലിയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അശ്വിൻ തോമസാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരക്കാണ് മെഡിക്കൽ കോളജ് ക്യാമ്പസിൽ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു.

ജില്ലയിലെ മലയോര മേഖലകളിലുൾപ്പെടെ ഇപ്പോഴും ഇടവിട്ട കനത്ത മഴ തുടരുകയാണ് ഇന്നലെ രാത്രി മുക്കത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായി ഫയർഫോഴ്സ് ഗതാഗതം പുനസ്ഥാപിച്ചു. പലയിടങ്ങളിലും ഇപ്പോഴും വൈദ്യുതി ബന്ധം തകരാറിലാണ്.

പേരാമ്പ്ര മേഖലയിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും പുറമേരിയിൽ തെങ്ങും കവുങ്ങും വീണ് വീട് തകർന്നിരുന്നു. ജില്ലയിലെ വിവിധ മേഖലകളിൽ മഴക്കെടുതി തുടരുകയാണ്. കടൽ പ്രക്ഷുഭതമായതിനാൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടുക്കി ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് പുറകിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷൻ 13 മുറി ലയത്തിൽ രാജുവിന്‍റെ ഭാര്യ പുഷ്പയാണ് മരിച്ചത്. പുലർച്ചെ നാലുമണിക്ക് ലയത്തിന് പുറത്തെ അടുക്കളയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.