അന്നദാനവും, വെടിക്കെട്ടും, കലാപരിപാടികളുമില്ല, വരവുകളിൽ മുപ്പത്പേർ മാത്രം; പിഷാരികാവ് കാളിയാട്ടത്തിന് 30 ന് കൊടിയേറും


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ നടക്കുമെന്ന് ദേവസ്വം ബോർഡ് പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30ന് കാലത്ത് 6.30ന് ഉത്സവത്തിന് കൊടിയേറും. ഏപ്രിൽ 6 ന് രാത്രി 11.25 നും 11.50നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ വാളകം കൂട്ടുന്നതോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് പരിസമാപ്തിയാവും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം നടക്കുക. ചെറിയവിളക്ക്, വലിയവിളക്ക്, കാളിയാട്ടം എന്നീ ദിവസങ്ങളിൽ മൂന്ന് ആനകളും മറ്റ് ദിവസങ്ങളിൽ ഒര് ആനയും മാത്രമേ എഴുന്നള്ളത്തിന് ഉണ്ടാവൂ.

അന്നദാനം, വെടിക്കെട്ട്, കലാപരിപാടികൾ എന്നിവ ഈ വർഷം പൂർണ്ണമായും ഒഴിവാക്കും. വരവുകളിൽ അംഗങ്ങളുടെ എണ്ണം മുപ്പതുപേരായി പരിമിതപ്പെടുത്തി ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം എന്ന് വരവുകാരെ അറിയിച്ചിട്ടുണ്ട്. ഭക്തജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

പത്രസമ്മേളനത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പുനത്തിൽ നാരായണൻകുട്ടി നായർ, ബോർഡ് അംഗങ്ങളായ ഇളയിടത്ത് വേണുഗോപാൽ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, കീഴയിൽ ബാലൻ, കൊട്ടിലകത്ത് ബാലൻ നായർ, പ്രമോദ് തുന്നോത്ത്, എ.പി.സുധീഷ് എന്നിവർ പങ്കെടുത്തു.