ചെങ്ങോട്ടുകാവിൽ നിയന്ത്രണം കർശനമാക്കും


ചെങ്ങോട്ടുകാവ്: കോവിഡ് രോഗവ്യാപനം കൂടിവരുന്ന പശ്ചാത്തലത്തില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് തല ആര്‍ ആര്‍ ടി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് 100 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. ഇക്കാര്യം വീട്ടുടമകള്‍ ഉറപ്പാക്കണം. മരണ വീടുകളില്‍ നിശ്ചിത എണ്ണം ആളുകളില്‍ കൂടുതല്‍ സംബന്ധിക്കരുത്. ഉത്സവങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം നടത്തേണ്ടത്. ഉത്സവ സ്ഥലത്ത് ചന്തകളും മറ്റുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

വ്യാപാര സ്ഥാപങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പൊതുസ്ഥലത്തെ മദ്യപാനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. പത്ത് വയസ്സില്‍ താഴെയുള്ളവര്‍, വൃദ്ധര്‍, രോഗികള്‍ എന്നിവര്‍ പൊതുസ്ഥലത്ത് എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക നിര്‍ദേശം നല്‍കും.

ഫെബ്രുവരി 10-ാം തിയ്യതിക്കകം എല്ലാ വാര്‍ഡിലും വാര്‍ഡുതല കമ്മറ്റി പുന:സംഘടിപ്പിച്ച് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. കോവിഡ് രോഗികള്‍ കൂടുന്ന വാര്‍ഡുകള്‍ കണ്ടേയ്‌മെന്റ് സോണും, മൈക്രാ കണ്ടോയ്മന്റ് സോണുമാക്കും. സമ്പര്‍ക്ക പട്ടികയില്‍ വരുന്നവര്‍ ക്വാറന്റനില്‍ കഴിയുന്നുവെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കും.

സോഷ്യല്‍ ഡിസ്റ്റന്‍സ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കോവിഡ് രോഗവ്യാപനം ഫലപ്രദമായി തടയുമെന്നതിനാല്‍ പഞ്ചായത്തിലെ മുഴുവന്‍ പേരും ഇക്കാര്യം ശ്രദ്ധിച്ച് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ആര്‍ആര്‍ടിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കും. പോലീസ്, വില്ലേജ്, ആരോഗ്യം , പഞ്ചായത്ത് എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടേയും സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടേയും സ്‌കോഡുകള്‍ നാളെ മുതല്‍ രംഗത്തിറങ്ങാനും യോഗത്തില്‍ തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരകണ്ടത്തില്‍, മെഡിക്കല്‍ ഓഫീസര്‍ കെ.ഷബ്‌ന, വില്ലേജ് ഓഫീസര്‍ ഉഷ വി, സെക്ടറല്‍ മജിസ്‌ട്രേറ്റ് വിദ്യ എം, പഞ്ചായത്ത് സെക്രട്ടറി എന്‍.പ്രദീപന്‍, .കെ അനൂപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക