നാടിനെയാകെ കണ്ണീരിലാഴ്ത്തി ഹാർദവ് യാത്രയായി


തിക്കോടി: ഒരു നാടുമുഴുവൻ പ്രാർഥനയും കാത്തിരിപ്പും വിഫലമായി. ഏഴുമാസം മാത്രം പ്രായമായ ഹാർദവ് മരണത്തിന് കീഴടങ്ങി. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

പാലൂർ കാട്ടിൽ രാജീവന്റെയും ധന്യയുടെയും മകനായ ഹാർദവിന് ജന്മനാ പ്രതിരോധശേഷിയില്ലാത്തതിനാൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഏക വഴിയെന്നും നാൽപ്പത് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ദിവസക്കൂലിക്കാരനായ പിതാവിനും കുടുംബത്തിനും ഈ തുക സ്വരൂപിക്കുക അസാധ്യമായിരുന്നു.

ഹാർദവിന്റെ ചികിത്സയ്ക്കായി നാട് ഒറ്റക്കെട്ടായി രംഗത്തെത്തി ചികിത്സാസഹായ ഫണ്ട് സ്വരൂപിച്ചു. പിന്നീടുള്ള പ്രവർത്തനം അതിശയിപ്പിക്കുന്നതായിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും വിദേശത്തുനിന്നും പ്രതീക്ഷിച്ചതിലും കൂടുതൽ സഹായം ഒഴുകിയെത്തി.

രണ്ടാഴ്ച മുമ്പ് അപ്പോളോ ആശുപത്രിയിൽ മജ്ജ മാറ്റിവെച്ചു. ആദ്യമൊന്നും വലിയ കുഴപ്പമുണ്ടായില്ലെങ്കിലും പിന്നീട് രോഗം മൂർച്ഛിക്കുകയും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയും ചെയ്തു.