‘ഒന്നാമത്തെ ഗേറ്റിനു സമീപമാണ് ആളുകള്‍ക്ക് അപകടമില്ലാതെ കുളിക്കുവാനും പുഴ ആസ്വദിക്കാനും സൗകര്യമുള്ള ആഴംകുറഞ്ഞ ഭാഗങ്ങള്‍ ഉള്ളത്, നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ട്’; വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയില്‍ ഒന്നാം ഗേറ്റ് തുറക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍


കൂരാച്ചുണ്ട്: വിനോദ സഞ്ചാര കേന്ദ്രമായ കിയാത്തും പാറയിലെ ഒന്നാം ഗേറ്റ് തുറക്കണമെന്ന നാട്ടുകാടെ ആവശ്യം ശക്തം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ മേഖലയില്‍ പുഴയിലേക്ക് ഇറങ്ങുന്നതിനു മൂന്നു ഗേറ്റുകള്‍ ആണുള്ളത്. ഒന്ന് കരിയത്തുംപാറ അങ്ങാടിയുടെ സമീപത്തുള്ളതും രണ്ടാമത്തേത് നിലവിലെ ടിക്കറ്റ് കൗണ്ടറിനു അടുത്തുള്ളതും മൂന്നാമത്തേത് കൗണ്ടറില്‍ നിന്ന് 100 മീറ്റര്‍ പടിഞ്ഞാറു ഭാഗത്തേക്ക് മാറിയുള്ളതുമാണ്.

ആദ്യകാലങ്ങളില്‍ കരിയത്തുംപാറ അങ്ങാടിയുടെ അടുത്തുള്ള ഒന്നാമത്തെ ഗേറ്റ് ആണ് തുറന്ന് കൊടുത്തിരുന്നത്. എന്നാല്‍ ടിക്കറ്റ് കൗണ്ടര്‍ രണ്ടാം ഗേറ്റിനു സമീപത്തേക്കു മാറ്റിയപ്പോള്‍ ഒന്നാം ഗേറ്റ് അടച്ചിടുന്ന സാഹചര്യം ഉണ്ടായി. ഒന്നാമത്തെ ഗേറ്റിനു സമീപമാണ് ആളുകള്‍ക്ക് അപകടമില്ലാതെ കുളിക്കുവാനും പുഴ ആസ്വദിക്കാനും സൗകര്യമുള്ള ആഴംകുറഞ്ഞ ഭാഗങ്ങള്‍ ഉള്ളതും നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ പാര്‍ക്കിംഗ് ഗ്രൗണ്ടും സൗകര്യങ്ങളുമെല്ലാം ഉള്ളതും. മാത്രമല്ല ഒന്നാമത്തെ ഗേറ്റ് പതിറ്റാണ്ടുകള്‍ ആയി നാട്ടുകാര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വഴിയുമാണ്.

ആദ്യത്തെ ഗേറ്റ് അടച്ചിട്ട സാഹചര്യത്തില്‍ രണ്ടാമത്തെ ഗേറ്റിനു സമീപം രൂക്ഷമായ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുകയും അവധി ദിവസങ്ങളില്‍ ദീര്‍ഘനേരം ഗതാഗത കുരുക്കു ഉണ്ടാകുകയും ചെയ്തപ്പോള്‍ ആദ്യത്തെ ഗേറ്റ് തുറക്കണം എന്ന് ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആദ്യത്തെ ഗേറ്റിനു പകരം മൂന്നാമത്തെ ഗേറ്റ് തുറക്കുകയാണ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ചെയ്തതെന്നും പ്രദേശവാസികള്‍ പറഞ്ഞു. രണ്ടാം ഗേറ്റും മൂന്നാം ഗേറ്റും പുഴയുടെ ഒരേ ഭാഗത്തു തന്നെ ആയതിനാല്‍ മൂന്നാമത്തെ ഗേറ്റ് തുറന്നതുകൊണ്ടു ടൂറിസ്റ്റുകള്‍ക്ക് പ്രത്യേകിച്ച് ഗുണം ഇല്ലാത്ത അവസ്ഥയാണ്.

മാത്രമല്ല രണ്ടാമത്തെ ഗേറ്റ് വഴി പുഴയില്‍ ഇറങ്ങുന്ന ടൂറിസ്റ്റുകള്‍ ഏറെ അപകടകരമായ പുഴയില്‍കൂടി അര കിലോമീറ്ററോളം നടന്നു ഒന്നാമത്തെ ഗേറ്റിനു സമീപം വന്നു കുളിക്കുകയും പുഴയില്‍ ഇറങ്ങുകയും ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത് . ഇത് കരിയാത്തുംപാറ ടൂറിസം പദ്ധതിയുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ഇല്ലാതാക്കുന്നതും ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും വലിയ ബുദ്ധിമുട്ടു ഉണ്ടാക്കുകയും ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.

ഈ വിഷയം കഴിഞ്ഞ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി മീറ്റിംഗില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ഒന്നാമത്തെ ഗേറ്റ് തന്നെ ഒഴിവാക്കി അവിടെ കരിങ്കല്ലിട്ടു കെട്ടി അടക്കാം എന്ന പ്രതികാര ബുദ്ധിയോടെ ആണ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.

തദ്ദേശ വാസികള്‍ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന വഴി അടക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും നാട്ടുകാര്‍ ടൂറിസം പദ്ധതിക്ക്
തന്നെ എതിരാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവും. അതിനാല്‍ നാട്ടുകാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഏറെ ഉപകാരപ്രദമായ ഒന്നാമത്തെ ഗേറ്റ് എത്രയും വേഗം തുറന്നു കൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

summary: locals have demanded that the first gate should be opened at Kariyathumpara, which is most convenient for tourists