കുടുങ്ങിക്കിടക്കുന്നത് എവിടെയെന്ന് കണ്ടെത്തിയത് ശബ്ദം പിന്തുടർന്ന്, കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കാല് കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി; മണ്ണിനടിയില്‍ കുടുങ്ങിയ നാരായണക്കുറുപ്പിനെ പുറത്തെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സ്‌


പേരാമ്പ്ര: വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തുമ്പോൾ നാരായണക്കുറുപ്പിനെ കാണാൻ പോലും സാധിക്കാത്തവിധം മണ്ണും കല്ലും മൂടിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ടത് ശ്രദ്ധിച്ചാണ് ആൾ എവിടെയാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ മനസിലാക്കിയത്. പിന്നെ അതിവേഗം നാരായണക്കുറുപ്പിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് സേന നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ നടത്തിയത്.

ഇന്നലെ സന്ധ്യയോടെയാണ് പേരാമ്പ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പറേന്റെ മീത്തൽ നാരായണകുറുപ്പ് മണ്ണിനടിയിൽ കുടുങ്ങിയത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന മതിലിടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് മീറ്ററോളം ഉയരത്തിൽ കെട്ടിയ മതിലാണ് നാരായണക്കുറുപ്പിന്റെ ദേഹത്തേക്ക് വീണത്. സ്വന്തം വീടിന്റെ ചുമരിനോട് ചേർന്ന് കല്ലും മൂടിയ നിലയിലാണ് അദ്ദേഹം കുടുങ്ങിയത്.

സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സംഘം ഒരു നിമിഷം പോലും പാഴാക്കാതെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശബ്ദം കേട്ട് കുടുങ്ങിയ സ്ഥലം തിരിച്ചറിഞ്ഞതോടെ മൂടിക്കിടന്ന കല്ലും മണ്ണും മാറ്റി നാരായണക്കുറുപ്പിനെ മുക്കാൽ ഭാഗത്തോളം പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ അദ്ദേഹത്തിന് പരിക്ക് പറ്റാതിരിക്കാൻ സേന ഏറെ ശ്രദ്ധിച്ചിരുന്നു.

കോൺക്രീറ്റ് സ്ലാബിനുള്ളിൽ കാല് കുടുങ്ങിയതാണ് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയത്. വളരെ ഇടുങ്ങിയ സ്ഥലത്താണ് അപകടമുണ്ടായത് എന്നതും വെല്ലുവിളിയായി. എന്നാൽ ഒന്നര മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിൽ ഫയർ ഫോഴ്സ് നാരായണക്കുറുപ്പിനെ സുരക്ഷിതമായി പുറത്തെടുത്തു.

പുറത്തെടുത്ത ഉടൻ അദ്ദേഹത്തെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലായിരുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ പിന്നീട് കേട്ടത് തങ്ങൾ രക്ഷിച്ച നാരായണക്കുറുപ്പ് ആശുപത്രിയിൽ മരിച്ചുവെന്നാണ്. കഠിനമായ പരിശ്രമത്തിലൂടെ തങ്ങൾ രക്ഷിച്ചയാൾ ഒടുവിൽ വിധിക്ക് കീഴടങ്ങിയെന്ന വാർത്ത അഗ്നിരക്ഷാ സേനാംഗങ്ങളെ സങ്കടത്തിലാഴ്ത്തി.

പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.ഭക്തവത്സലൻ, പി.വിനോദൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ മാരായ എൻ.എം.ലതീഷ്, ടി.വിജീഷ്, പി.ആർ.സത്യനാഥ്, സനൽ രാജ്, എൻ.പി.അനൂപ്, എസ്.ആർ.സാരംഗ്, കെ.എൻ.രതീഷ്, എൻ.ബിനീഷ്, വി.കെ.ഷൈജു, കെ.സുധീഷ്, ഹോം ഗാർഡുമാരായ എ.എം.രാജീവൻ, കെ.പി.ബാലകൃഷ്ണൻ, വി.കെ.ബാബു എന്നിവരാണ് രക്ഷാപ്രവർത്തിൽ പങ്കെടുത്തത്. ഇവർക്കൊപ്പം നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.