മാല കവരാനുള്ള ശ്രമം, മോഷ്ടാവിനെ ചെറുത്ത് തോല്‍പ്പിച്ച് വീട്ടമ്മ


പയ്യോളി: ബൈക്കിലെത്തി മാല കവരാനുള്ള ശ്രമം വീട്ടമ്മയുടെ ചെറുത്തുനില്‍പ്പില്‍ വിഫലമായി. ഇന്ന് രാവിലെ ഏഴരയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. അയനിക്കാട് പരേതനായ മരവന്റെ കണ്ടി ഗോപാലന്റെ ഭാര്യ സരസ (59) യുടെ നാലരപവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാവ് പിടിച്ച് പറിക്കാന്‍ ശ്രമിച്ചത്.


നടന്ന് വരികയായിരുന്ന വീട്ടമ്മയെ ബൈക്കില്‍ പുറകിലൂടെയെത്തി മാല പിടിച്ച് വലിക്കാനാണ് മോഷ്ടാവ് ശ്രമിച്ചത്. എന്നാല്‍ വീട്ടമ്മ മോഷ്ടാവിന്റെ ചുമലിലെ ബാഗില്‍ പിടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടു. പിടിവലിയില്‍ സ്വര്‍ണ്ണമാല മുറിഞ്ഞു നിലത്ത് വീണു. മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രാവിലെ ഏഴു മണി കഴിഞ്ഞ് 21 മിനുട്ടിലാണ് ദേശീയപാതയിലൂടെ വടകര ഭാഗത്തേക്ക് മറ്റ് വാഹനങ്ങള്‍ക്കൊപ്പം മോഷ്ടാവ് ബൈക്കില്‍ പോവുന്നത്. വീട്ടമ്മയെ കണ്ട് ബൈക്ക് തിരിച്ച് പിന്തുടര്‍ന്നു. നടന്ന് പോവുന്ന വീട്ടമ്മയുടെ മാല തട്ടിപ്പറിക്കുന്നു. ബൈക്ക് ഓടിക്കുന്നതിനിടെയാണ് ശ്രമം നടത്തിയത്. വീട്ടമ്മ ബാഗില്‍ പിടിച്ചതോടെ ഇവരെ അല്‍പ ദൂരം വലിച്ചിഴച്ച ശേഷമാണ് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ട് പോവുന്നത്. ഇയാള്‍ വീണ്ടും വടകര ഭാഗത്തേക്ക് പോവുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒരാള്‍ മാത്രമാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ല. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.