സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം: തിക്കോടി സ്വദേശിയായ യുവാവ് പിടിയിൽ


പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിയായ തിക്കോടി സ്വദേശി പിടിയിൽ. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കര നിലയില്‍ വിഷ്ണു സത്യൻ (27) ആണ് പിടിയിലായത്. യുവാവിനെ വടകരയിൽ നിന്നാണ് പയ്യോളി സി.ഐ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് അശ്ലീല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും പണസമ്പാദനം നടത്തുകയുമായിരുന്നു ഇയാള്‍ ചെയ്തത്. പ്രദേശവാസികളിലൊരാളായ സ്ത്രീയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മുംബെെയിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് വിഷ്ണു പോലീസിന്റെ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്താലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയെന്നും യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പയ്യോളി സി.ഐ കെ സി സുഭാഷ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വിഷ്ണുവിന്റെ വീട്ടിൽ നിന്നും കമ്പ്യൂട്ടറും, മൊബൈൽ ഫോണും മറ്റ് അനുബന്ധ സാമഗ്രികളും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പ്രദേശവാസികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.